HTML

Tuesday 11 July 2017

യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ.

യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ, സെമിത്തേരി 

അവകാശം പോലുമോ വിട്ടുകൊടുക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കും സാദ്ധ്യമല്ല. തവണവെച്ച് ഇരുകൂട്ടരും ശുശ്രൂഷകൾ നടത്തുന്ന സംവിധാനവും കോടതി വിലക്കിയിട്ടുണ്ട്.

അര നൂറ്റാണ്ടിനടുത്തായി മലങ്കര സഭയിൽ തുടരുന്ന മൂന്നാം സമുദായക്കേസിന് ഏതാണ്ട് വിരാമമിടുന്ന ഒരു സുപ്രധാന വിധിയാണ് 2017 ജൂലൈ 3-ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കോലഞ്ചേരി, മണ്ണത്തൂർ, വാരിക്കോലി എന്നീ മൂന്നു പള്ളികളുടെ ഭരണാവകാശം ചോദ്യംചെയ്ത് യാക്കോബായ വിഭാഗം നൽകിയതും കീഴ്‌കോടതികൾ തള്ളിയതുമായ കേസുകളിലെ അഅപ്പീൽ ഹർജികൾ തള്ളിക്കൊണ്ടാണ് ജ. അരുൺ മിശ്ര, ജ. അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് മലങ്കരയിലെ എല്ലാ പള്ളികളേയും ബാധിക്കുന്ന ഈ വിധി പുറപ്പെടുവിച്ചത്. ജൂലൈ 3 ലെ വിധിയിലെ പ്രധാന വസ്തുതകൾ താഴെ പറയുന്നവയാണ്.

1. 1995-ലെ സുപ്രീം കോടതി വിധി ഇടവകപ്പള്ളികൾക്ക് ബാധകമാണ്. 

2. 1934-ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചു മാത്രം ഇടവകപ്പള്ളികൾ ഭരിക്കപ്പെടണം. 

3. 2002-ലെ യാക്കോബായ ഭരണഘടന അസാധുവാണ്.

4. 1934-ലെ മലങ്കര സഭാ ഭരണഘടന ഒഴികെയുള്ള ഉടമ്പടികളും മറ്റും ഇടവകപ്പള്ളി ഭരണത്തിനു ഉപയോഗിക്കാൻ പാടില്ല. കേവലം മൂന്നു പള്ളികളെ സംബന്ധിച്ചുള്ള ഒരു വിധിയാണെങ്കിലും മലങ്കര സഭയിലെ യാക്കോബായ വിഭാഗത്തിന്റെ നിലനിൽപ്പിനെത്തന്നെ പാടെ തകർത്തുകളഞ്ഞ ഒന്നാണ് ഈ വിധിന്യായം എന്ന വിലയിരുത്തൽ പൂർണ്ണമായും ശരിയാണ്. ഇത് മഇത് മനസിലാക്കണമെങ്കിൽ ഈ വ്യവഹാര പരമ്പരയുടെ ചരിത്രം ചുരുക്കത്തിൽ മനസിലാക്കേണ്ടിയിരിക്കുന്നു.

പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായും പിന്നീട് മാർത്തോമ്മാസഭ എന്നറിയപ്പെട്ട നവീകരണവിഭാഗത്തിന്‍റെ സ്ഥാപകൻ പാലക്കുന്നത്ത് തോമസ് മാർ അത്താനാസ്യോസും തമ്മിൽ 1877-ൽ ആരംഭിച്ചതും, 1889-ൽ തിരുവിതാംകൂർ റോയൽകോടതി വിധിയോടെ അവസാനിച്ചതുമായ സെമിനാരിക്കേസ് എന്നറിയപ്പെടുന്ന വ്യവഹാരത്തിലാണ് 2017 ജൂലൈ 3 വിധിയിൽ എത്തി നിൽക്കുന്ന വ്യവഹാര പരമ്പരയുടെ മൂലം സ്ഥതിചെയ്യുന്നത്. മാർ ദീവന്നാസ്യോസ് അഞ്ചാമന് ഈ കേസിൽ പരിപൂർണ്ണവിജയം ലഭിച്ചെങ്കിലും അദ്ദേഹത്തെ പിന്തുണച്ചിരുന്ന അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയൻ നേരിട്ടത് വമ്പൻ തിരിച്ചടിയാണ്. പാത്രിയർക്കീസിന് മലങ്കര സഭയിൽ ലൗകീകാധികാരം (Temporal authority) ഇല്ലന്നും, മലങ്കര അസോസിയേഷന്റെ തിരഞ്ഞെടുപ്പു കൂടാതെ ആർക്കും മെത്രാൻപട്ടം നൽകാൻ പാടില്ലന്നും, മലങ്കര മെത്രാപ്പോലീത്താ സ്വദേശിയായിരിക്കണമെന്നും കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.

തന്‍റെ അധീശത്വ മോഹങ്ങൾക്ക് തിരിച്ചടി നൽകിയ ഈ വിധിയെ മറികടക്കാൻ പത്രോസ് ത്രിതീയൻ, അന്ത്യോഖ്യാ പാത്രിയർക്കീസിന് മലങ്കരയിൽ ലൗകീകാധികാരം ഉണ്ടെന്ന് മലങ്കര മെത്രാപ്പോലീത്തായും അസോസിയേഷൻ മാനേജിംഗ് കമ്മറ്റിയും രജിസ്റ്റർ ചെയ്ത ഉടമ്പടി നൽകാൻ തുടർച്ചയായി ആവശ്യപ്പെട്ടു. എന്നാൽ മാനേജിംഗ് കമ്മറ്റിയും, തന്റെ മരണംവരെ മാർ ദീവന്നാസ്യോസ് അഞ്ചാമനും ഈ ആവശ്യത്തിനു വഴങ്ങിയില്ല.

പിന്നീട് കേരളത്തിലെത്തിയ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദള്ളാ ദ്വിതീയൻ, മാർ ദീവന്നാസ്യോസ് അഞ്ചാമന്റെ പിൻഗാമി വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് ആറാമനോട് ഇതേ ആവശ്യം ഉന്നയിക്കുകയും മുൻഗാമിയേപ്പോലെ അദ്ദേഹവും അത് നിരസിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 1911-ൽ അബ്ദള്ളാ ദ്വിതീയൻ പാത്രിയർക്കീസ്, മാർ ദീവന്നാസ്യോസ് ആറാമനെ മുടക്കി. ഇരുവിഭാഗത്തെയും പിന്തുണയ്ക്കുന്ന കക്ഷികൾ മലങ്കരയിൽ ഉണ്ടായി. പാത്രിയർക്കീസിനെ പിന്തുണയ്ക്കുന്ന വിഭാഗം അന്ന് ബാവാ കക്ഷി എന്നും, മലങ്കര മെത്രാപ്പോലീത്തായോടൊപ്പം നിന്ന വിഭാഗം മെത്രാൻ കക്ഷി എന്നും അന്ന് അറിയപ്പെട്ടു. ഇത് ഒരു വ്യവഹാര പരമ്പരയ്ക്കുതന്നെ തിരികൊളുത്തി. സെമിനാരിക്കേസ്, വട്ടിപ്പണക്കേസ് മുതലായ പേരുകളിൽ. അവയിലെല്ലാം മാർ ദീവന്നാസ്യോസ് ആറാമൻ സമ്പൂർണ്ണ വിജയം നേടി. 1928-ലാണ് ഈ വ്യവഹാര പരമ്പര അവസാനിച്ചത്.

ഇതിനിടയിൽ 1912-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദെദ് മസീഹ് മലങ്കരയിൽ ഒരു സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയും 1889-ലെ റോയൽ കോടതി വിധിമൂലം പാത്രിയർക്കീസിൽ നിക്ഷ്പിതമായിരുന്ന മെത്രാന്മാരെ വാഴിക്കുവാനും മൂറോൻ കൂദാശ ചെയ്യുവാനുമുള്ള അവകാശം നിരുപാധികം മലങ്കരയിലെ കാതോലിയ്ക്കാക്കു വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. 1928 - 34 കാലം പ്രശ്‌നരഹിതമായി കടന്നുപോയി.

1934-ൽ വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് ആറാമൻ പിൻഗാമിയെ വാഴിക്കാതെ അന്തരിച്ചു. അതിനേത്തുടർന്ന് അതേവർഷം ഡിസംബറിൽ കോട്ടയം എം. ഡി. സെമിനാരിയിൽ കൂടിയ മലങ്കര അസോസിയേഷൻ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും മലങ്കര സഭാഭരണഘടന പാസാക്കുകയും ചെയ്തു. 1934-ലെ ഭരണഘടന എന്നറിയപ്പെടുന്നത് അന്നു പാസാക്കിയ ഭരണഘടനയാണ്. അതോടെ പുതിയ വ്യവഹാര പരമ്പര ആരംഭിച്ചു. പാത്രിയർക്കീസ് കക്ഷി, കാതോലിക്കാ കക്ഷി എന്നാണ് അന്ന് ഇരുവിഭാഗവും അറിയപ്പെട്ടിരുന്നത്. പല കോടതികൾ കയറിയിറങ്ങി 1958-ൽ ഇന്ത്യൻ സുപ്രീം കോടതി കാതോലിക്കാ കക്ഷിക്ക് അനുകൂലമായി വിധിച്ചു. 1934-ലെ ഭരണഘടന സാധുവെന്നും,ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുത്ത നടപടി ശരിയെന്നും, മലങ്കരയിൽ പാത്രിയർക്കീസിന്റെ അധികാരം മാഞ്ഞുപോകുന്ന ബിന്ദുവിലാണന്നും പരമോന്നത കോടതി വിധിച്ചു. കൂടാതെ പാത്രിയർക്കീസ് കക്ഷി, കാതോലിക്കാ കക്ഷിയ്ക്ക് കോടതിച്ചിലവു നൽകണമെന്നും കോടതി ഉത്തരവായി.സമുദായക്കേസ് എന്നാണ് ഈ വ്യവഹാരം അറിയപ്പെടുന്നത്.

ഇതിനെ തുടർന്ന് പരസ്പര സ്വീകരണത്തിലൂടെ സഭയിൽ സമാധനമായി. പാത്രിയർക്കീസ് കക്ഷി നിരുപാധികം സമാധനത്തിനു തയാറായപ്പോൾ കാതോലിക്കാ കക്ഷി 1934-ലെ ഭരണഘടനയ്ക്കു വിധേയമായാണ് എതിർകക്ഷികളെ സ്വീകരിച്ചത്. എങ്കിലും മുൻ പാത്രിയർക്കീസ് കക്ഷിയിലെ മെത്രാന്മാർക്ക് ഭദ്രാസനങ്ങൾ നൽകിയും വൈദീകർക്കും അത്മായർക്കും സഭയിലെ ഉന്നതസ്ഥാനങ്ങൾ നൽകിയും ഏതാണ്ട് പ്രശ്‌നരഹിതമായിത്തന്നെ ഒരു വ്യാഴവട്ടം കടന്നുപോയി.ഇരുകൂട്ടരും ചേർന്നാണ് 1970-ൽ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിൻഗാമിയെ 1970-ൽ തിരഞ്ഞെടുത്തത്. 

1970-നു ശേഷം പ്രശ്‌നങ്ങൾ വഷളാകാൻ തുടങ്ങി. പാത്രിയർക്കീസ് മലങ്കരയിലെ ദൈനംദിന കാര്യങ്ങളിൽ കൈകടത്താൻ ശ്രമിച്ചതും മാർത്തോമ്മാ ശ്ലീഹായ്ക്കു പട്ടമില്ലാ എന്നു കല്പന ഇറക്കിയതും പ്രശ്‌നം രൂക്ഷമാക്കി. അതിനെല്ലാം മകുടം ചാർത്തിക്കൊണ്ട് 1974-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കോബ് ത്രിതീയൻ ഏകപക്ഷീയമായി ഇപ്പോഴത്തെ തോമസ് പ്രഥമനടക്കം മൂന്നു മെത്രാന്മാരെ വാഴിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് ഒരു സമാന്തര കാതോലിക്കായേയും അനേകം മെത്രാന്മാരേയും അദ്ദേഹവും അദ്ദേഹത്തിന്റെ പിൻഗാമി ഇഗ്നാത്തിയോസ് സഖാ പ്രഥമനും വാഴിച്ചതോടെ രണ്ടാം സമുദായക്കേസിനു തുടക്കമായി. മുന്‍പെങ്ങും ഇല്ലാത്തവിധം ഇത്തവണ എറണാകുളം ജില്ലയിൽ തെരുവുയുദ്ധങ്ങളും പള്ളി പിടിച്ചടക്കലുകളും അരങ്ങേറി. അനേകം പള്ളികൾ പൂട്ടി. രണ്ടാം സമുദായക്കേസിൽ 1995-ൽ 1934-ലെ മലങ്കരസഭാഭരണഘടന വീണ്ടും ശരിവെച്ച് വീണ്ടും സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ഈ വിധി നടപ്പാക്കുന്നതിനെപ്പറ്റിയുള്ള തുടർഹർജികളുടെ ഫലമായി സുപ്രീകോടതി നിരീക്ഷകന്റെ സാന്നിദ്ധ്യത്തിൽ ഇരുവിഭാഗവും സംയുകതമായി 2002 മാർച്ചിൽ പരുമലയിൽ അസോസിയേഷൻ നടത്താൻ ഉത്തരവായി. എന്നാൽ പാത്രിയർക്കീസ് വിഭാഗം പരുമല അസോസിയേഷൻ ബഹിഷ്‌ക്കരിച്ചു. സമാന്തരമായി 2002-ൽ പുത്തൻകുരിശിൽ ഒരു യോഗം വിളിച്ചുകൂട്ടി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിക്കുകയും സൊസൈറ്റീസ് ആക്ട് പ്രകാരം അതിനൊരു ഭരണഘടന ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെ പലതലത്തിൽ സമാധാന ശ്രമങ്ങൾ നടന്നെങ്കിലും എല്ലാം അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു കുറച്ചു പള്ളികളെങ്കിലും വീണ്ടും കലാപഭൂമിയായി. ഓർത്തഡോക്‌സ് സഭയുടെ വിധിനടത്തു ശ്രമങ്ങളെ യാക്കോബായ വിഭാഗം തടഞ്ഞതാണ് സംഘർഷങ്ങൾക്ക് ഹേതുവായത്. 1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികൾക്ക് ബാധകമല്ല എന്നതായിരുന്നു അവരുടെ വാദം. രണ്ടു സഭകളായി പിരിയണം എന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഓർത്തഡോക്‌സ് സഭ അതിനു വിസമ്മതിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടതും മൂന്നാം സമുദായക്കേസ് എന്നു ചിലർ വിളിക്കുന്നതുമായ വ്യവഹാരത്തിനാണ് 2017 ജൂലൈ 3-ന് വിരാമമായത്. ഈ വിധിയുടെ പ്രത്യാഘാതം വിശാലവും ദൂരവ്യാപകവുമാണ്. കേവലം അഞ്ചുപള്ളികളെ മാത്രമല്ല ഇത് ബാധിക്കുന്നത്. 1958-ൽ അവസാനിച്ച സമുദായക്കേസ് മുതൽ മലങ്കരയിലെ മൊത്തം പള്ളികളെ ചേർത്ത്. 1064 പള്ളികൾ എന്നാണ് വ്യവഹരിക്കുന്നത്. ഇന്നവയുടെ എണ്ണം രണ്ടായിരത്തിലധികമാണ്. അവയിൽ 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന എല്ലാ ഇടവകപ്പള്ളികൾക്കും ഈ വിധി ബാധകമാണ്. അവയിൽ അഞ്ഞൂറോളം പള്ളികൾ തർക്കത്തിലാണ്. നൂറിലധികം പള്ളികൾക്ക് കേസ് നിലവിലുണ്ട്. അവയെല്ലാം 1934 ഭരണഘടനയുടെ പരിധിയിലായി. നിലവിലുള്ള കേസുകളും വിധിനടത്തും ഈ അടിസ്ഥാനത്തിൽ മാത്രമേ സാദ്ധ്യമാവു. 2017 വിധി ബാധകമാകുന്നത് രണ്ടു തലങ്ങളിലാണ്. ഒന്നാമതായി ഇടവക തലത്തിലും ഇടവകാംഗങ്ങളുടെ ഇടയിലും. സത്യത്തിൽ അവരെ ഈ വിധി ബാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവരുടെ ആത്മീയ ആവശ്യങ്ങൾക്ക് മുടക്കമുണ്ടാകില്ല. ഇടവകകളുടെ സാമ്പത്തിക ഉൾഭരണ സ്വാതന്ത്ര്യവും 1934 ഭരണഘടനപ്രകാരം സുരക്ഷിതമാണ്. യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ചില പള്ളികളുടെ സ്വതന്ത്ര ഭരണഘടനയിൽ വോട്ടവകാശം ഉള്ളവരും ഇല്ലാത്തവരുമായി അംഗങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 1934 ഭരണഘടനയിൽ അത്തരം വിവേചനം ഒന്നും ഇല്ല. 21 വയസു തികഞ്ഞ, സഭാ നിയമങ്ങൾ അനുസരിക്കുന്ന എല്ലാ ഇടവകാംഗങ്ങൾക്കും വോട്ടവകാശമുണ്ട്. പലരും പ്രചരിപ്പിക്കുന്നതുപോലെ 1934 ഭരണഘടന മലങ്കര മെത്രാപ്പോലീത്തായ്‌ക്കോ ഇടവക മെത്രാന്മാർക്കോ ഇടവകപ്പള്ളികളുടെ സ്വത്തിലോ പണത്തിലോ കൈകാര്യകർതൃത്വം ഒന്നും നൽകുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മുൻഗണനാ ക്രമത്തിൽ (നിത്യനിദാനം, വൈദികരുടേയും പരികർമ്മികളുടേയും വേതനം, അറ്റകുറ്റപ്പണി, സണ്ടേസ്‌കൂൾ… എന്നിങ്ങനെയ ആ മുൻഗണനാക്രമം) പള്ളിപ്പണം ചിലവഴിക്കുന്നുണ്ടോ, പള്ളിപ്പൊതുയോഗം അംഗീകരിച്ച ബഡ്ജറ്റ് പ്രകാരമാണോ പണ ചിലവഴിക്കുന്നത്, കണക്കുകൾ കൃത്യമായി എഴുതുകയും പൊതുയോഗത്തിൽ പാസാക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുക മാത്രമാണ് മെത്രാന്റെ ചുമതലയിൽ വരുന്നത്. അവയാകട്ടെ, ഭരണഘടനാപൂർവകാലത്തും മെത്രാന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടിരുന്നതുമാണ്. ഈ വസ്തുത വിശദീകരിക്കാൻ ഓർത്തഡോക്‌സ് സഭ ഇതഃപര്യന്തം തയാറായില്ല എന്നത് തെറ്റിദ്ധാരണ വളർത്താൻ കാരണമായിട്ടുണ്ട്. പക്ഷേ ഈ വിധി ബാധിക്കുന്ന ചില ഇടവകകളുണ്ട്. സ്വന്തം ഭരണഘടനയുടേയോ ഉടമ്പടിയുടേയോ അടിസ്ഥാനത്തിലോ, 2002 ഭരണഘടനയുടെ അടിസ്ഥാനത്തിലോ ഭരിക്കപ്പെടുന്ന പള്ളികൾ പ്രതിസന്ധിയിലാകും. അവയൊക്കയും സുപ്രീംകോടതി അസാധുവാക്കിയതിനാൽ അവയുടെയെല്ലാം ഭരണം ഇനി 1934 ഭരണഘടനപ്രകാരം ആക്കേണ്ടിവരും. ഇടവകപ്പള്ളികളുടെ സ്വത്ത് ഇതര ട്രസ്റ്റുകളാക്കി മാറ്റാൻ സാദ്ധ്യമല്ലന്നു മാത്രമല്ല, ഇതുവരെ മാറ്റിയ അത്തരം നടപടികളും അസാധുവാകും. നിലവിലുള്ള ആദയനികുതി - ധനകാര്യ നിയമങ്ങൾ പ്രകാരം അത്തരം പള്ളികൾക്കു ലഭിച്ചിരിക്കുന്ന പാൻനമ്പർ അസാധുവാകും. അതോടെ അവയുടെ ബാങ്ക് അക്കൗണ്ടുകളും മരവിക്കും. അത്തരം പള്ളികളുടെ ഭരണവും നിത്യനിദാനവും വരെ പ്രതിസന്ധിയിലാകും. നിലവിൽ കേസുകൾ ഇല്ല എന്ന് ആശ്വസിച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇടവക പള്ളികൾ ഉടൻ നേരിടാൻ പോകുന്ന ഗുരുതരപ്രശ്‌നം ഇതാണ്.

ഈ പ്രതിസന്ധിയ്ക്കുള്ള ഏക പരിഹാരം 1934-ലെ മലങ്കരസഭാ ഭരണഘടന അംഗീകരിച്ച് അതനുസരിച്ചുള്ള ഭരണസംവിധാനം ഏർപ്പെടുത്തുക എന്നതാണ്. അവിടെയാണ് 2017 വിധിയുടെ ആഘാതത്തിന്റെ രണ്ടാമത്തെ തലം ആരംഭിക്കുന്നത്. ആദ്യമായി 1934 ഭരണഘടനപ്രകാരമുള്ള വികാരി നിയമിക്കപ്പെടണം. അദ്ദേഹം അതേ ഭരണഘടനപ്രകാരമുള്ള നിയമാനുസൃത പൊതുയോഗം വിളിച്ചുകൂട്ടണം. ആ പൊതുയോഗം കൈക്കാരനേയും ഭരണസമതിയേയും തിരഞ്ഞെടുക്കണം. അവർ അംഗീകരിക്കപ്പെടുമ്പോൾ മാത്രമേ ഇടവകകളുടെ ഈ സാമ്പത്തിക-ഭരണ പ്രതിസന്ധി അവസാനിക്കൂ. സെമിനാരി വിദ്യാഭ്യസം നേടാത്തവരെ വൈദീകരാക്കരുത് എന്ന് മലങ്കര സഭാഭരണഘടനയിൽ വ്യവസ്ഥ ഉള്ളതിനാൽ ഇപ്പോൾ യാക്കോബായ വിഭാഗത്തിൽ നിൽക്കുന്ന ഒരു നല്ല വിഭാഗത്തിന് ഓർത്തഡോക്‌സ് സഭയിലേയ്ക്കുള്ള പ്രവേശനം സുഗമമായിരിക്കില്ല.

വികാരിയെ നിയമിക്കേണ്ടതും ഇടവക ഭരണസമതിയെ അംഗീകരിക്കേണ്ടതും ഇടവക മെത്രാപ്പോലീത്തായാണ്. ഇടവക മെത്രാപ്പോലീത്താമാരാകട്ടെ മലങ്കര സഭാഭരണഘടനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട് വാഴിക്കപ്പെട്ട് നിയമിക്കപ്പെട്ടവരായിക്കണം. ചുരുക്കത്തിൽ, യാക്കോബായ വിഭാഗത്തിലെ വൈദികരും മെത്രാന്മാരും ഈ വിധിയോടെ സഭാ സംവിധാനത്തിൽനിന്നും പൂർണ്ണമായി പുറത്തായി. ഒരു പള്ളിക്കു വികാരിയെ നിയമിക്കുകയോ, സ്ഥലം മാറ്റുകയോ, മറ്റേതെങ്കിലും വിധത്തിൽ ഇടവകഭരണത്തിൽ ഇടപെടുകയോ ചെയ്താൽ ഈ വിധിപ്രകാരം യാക്കോബായ വിഭാഗത്തിലെ മെത്രാന്മാർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരും എന്നതാണ് സ്ഥിതി. അതിനോടൊപ്പം വികാരിയുടെ അനുമതി കൂടാതെ ഒരു മെത്രാനും വൈദീകനും പള്ളിയിൽ പ്രവേശിക്കാനോ കർമ്മം നടത്താനോ സാദ്ധ്യമല്ല എന്ന വസ്തുതയും ഇവരുടെ നില പരുങ്ങലിലാക്കുന്നു.
വൈദികർക്കും മെത്രാന്മാർക്കും രക്ഷപെടാൻ മാർഗ്ഗമുണ്ട്. അവർ മലങ്കര സഭാഭരണഘടന അംഗീകരിയ്ക്കുകയും, അത് ഓർത്തഡോക്‌സ് സഭ സ്വീകരിച്ച് മേൽനടപടികൾ സ്വീകരിയ്ക്കുകയും ചെയ്താൽ മെത്രാന്മാരും വൈദികരും രക്ഷപെടും. യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള പള്ളികളിൽ മലങ്കര സഭാഭരണഘടന അനുസരിച്ചു തിരഞ്ഞെടുപ്പു നടന്നാലും ഭരണസമതിയും പക്ഷേ യാക്കോബായ വിഭാഗത്തിലെ അവൈദിക നേതൃത്വ നിരയുടെ സ്ഥിതിയാണ് പരമ ദയനീയം. 1995-ലെ സുപ്രീംകോടതി വിധിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സഭാ സമതികളുടേയും കാലാവധി അഞ്ചുവർഷമാണ്. 2017 മാർച്ച് 1-നാണ് പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപീകരിച്ചതും മാനേജിഗ് കമ്മറ്റിയേയും കൂട്ടു ട്രസ്റ്റിമാരെയും തിരഞ്ഞെടുത്തതും. മിക്ക ഭദ്രാസന കൗൺസിലുകളുടേയും തിരഞ്ഞെടുപ്പും പൂർത്തിയായി. ചുരുക്കത്തിൽ ഏകീകൃത സഭയിൽ അവർക്ക് എന്തെങ്കിലും സ്ഥാനം ലഭിയ്ക്കണമെങ്കിൽ 2022 മാർച്ച് വരെ കാത്തിരിക്കണം. യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ, സെമിത്തേരി അവകാശം പോലുമോ വിട്ടുകൊടുക്കാൻ ഓർത്തഡോക്‌സ് സഭയ്ക്കും സാദ്ധ്യമല്ല. തവണവെച്ച് ഇരുകൂട്ടരും ശുശ്രൂഷകൾ നടത്തുന്ന സംവിധാനവും കോടതി വിലക്കിയിട്ടുണ്ട്. 1889-ൽ തിരുവിതാംകൂർ റോയൽ കോടതി വിധിയേത്തുടർന്ന് നവീകരണ വിഭാഗം സ്ഥാപകൻ പാലക്കുന്നത്ത് തോമസ് മാർ അത്തനാസ്യോസും കൂട്ടരും നേരിട്ടതിനേക്കാൾ വലിയ പ്രതിസന്ധിയാണ് യാക്കോബായ വിഭാഗം ഇന്നു നേരിടുന്നത്. നവീകരണ വിഭാഗത്തിനു നിലനില്പിനായി സ്വന്തം അണികൾക്കിടയിൽ ചൂണ്ടിക്കാണിക്കാൻ വിശ്വസത്തിലുള്ള വൈജാത്യമെങ്കിലും ഉണ്ടായിരുന്നു. എങ്കിലും അവർക്ക് പുതിയ പള്ളികൾ വെച്ചു മാറേണ്ടിവന്നു. ഇന്ന് യാക്കോബായ വിഭാഗം നേതൃത്വത്തിന് അപ്രകാരം ഒരു വിശ്വാസവ്യത്യാസം ഓർത്തഡോക്‌സ് സഭയിൽ ചൂണ്ടിക്കാട്ടാനില്ല. ഉള്ളത് അന്ത്യോഖ്യാ പാത്രിയർക്കീസിന്‍റെ മലങ്കരയിലെ അധികാരം മാത്രം. അതാകട്ടെ മാഞ്ഞുപോകുന്ന ബിന്ദുവിലാണന്നു കോടതി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധിക്കാസ്പദമായ ഹർജികൾ കീഴ്‌ക്കോടതി മുതൽ എല്ലായിടത്തും നൽകി ഇത്തരമൊരു വിധി എറ്റുവാങ്ങിയത് യാക്കോബായ വിഭാഗം നേതൃത്വമാണെന്ന വസ്തുത അനുയായികൾക്കു വിശദീകരിക്കാനുള്ള ബാദ്ധ്യതയും അവരിൽത്തന്നെ നിക്ഷ്പ്തമാണെന്നതും അവരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

Whats app fwd

No comments: